കുഞ്ഞമ്മദ് മാസ്റ്റർ

Author : Moideen Kutty

നമുക്കൊക്കെ സുപരിചിതനായ, കോട്ടയാമ്പുറത്ത്കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റർ, സർക്കാർ രേഖ പ്രകാരം ഇടവനക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ്.

1917 ജൂലൈ 10ന്, ആദരണീയരായ കോട്ടയം പുറത്ത് കാദറിന്റെ, നാലു മക്കളിൽ മൂത്ത പുത്രനായ കുഞ്ഞമ്മദ് മാസ്റ്റർ 1935ESLC പാസായി. AEPTC എന്ന തൊഴിൽ പര യോഗ്യത നേടി, 1935 മെയ് 25ന് കാവും വട്ടം എയ്ഡഡ് യുപി സ്കൂളിൽ നിയമനം നേടി. മൂന്നുമാസം അവിടെ ജോലി ചെയ്തു. പിന്നീട് പിതാവായ മാനേജർ കാദർക്കയുടെ ആശീർവാദത്തോടെ, ഇന്നത്തെ KMLPS ൽ എത്തിപ്പെട്ടു. തുടർന്നുള്ള അദ്ദേഹത്തിന്റെ പറക്കൽ നടേരിക്കടവിൽ ആയിരുന്നുനീണ്ട 34 വർഷം.

നടേരിക്കടവിലെ ഓരോ മണൽത്തരിക്കും കുഞ്ഞമ്മദ് മാസ്റ്ററെ അറിയാം.
കാദർക്കയിൽ നിന്നും മാനേജർ സ്ഥാനം നേടാനും, ഹെഡ്മാസ്റ്റർ പദവിയിൽ എത്താനും അദ്ദേഹത്തിന് അല്പംപോലും ഉഷ്ണിക്കേണ്ടി വന്നില്ല.

നടേരിക്കടവിൽ ഒരുപാട് സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച, ജനാബ് കുഞ്ഞമ്മദ് മാസ്റ്ററുടെ കാലയളവ് ഞാനൊരു പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.

ഈ പ്രദേശത്തിന്റെ സാംസ്കാരികമായ വളർച്ചയിൽ, ഉയർത്തെഴുന്നേൽപ്പിൽ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

ഒരു അധ്യാപകൻ എന്ന നിലക്ക്, എന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നന്നേ കുറച്ചേയുള്ളൂ.
എന്നും ഒന്നാം ക്ലാസുകാരെ പഠിപ്പിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിന് താല്പര്യം. സീനിയോറിറ്റിയോ, പ്രധാന അധ്യാപക പദവിയോ അതിനു അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. ആ ജീവിതത്തിലെ ഒരു എളിമയായി ഞാൻ ഇതിനെക്കാണുന്നു.

എന്താടാ, ആ ടെ ചെയ്യന്നേഎന്റെ കാതിൽ ഇന്നും തങ്ങിനിൽക്കുന്നത് ആ അന്വേഷണമാണ്. കാലെടുത്തു തന്റെ പ്രിയപ്പെട്ട വട്ടക്കണ്ണിയുള്ള മേശപ്പുറത്ത് വെച്ച് ഇരുന്നുള്ള ആ ഉറക്കം….

കന്യകയ്ക്ക് ആദ്യ രാത്രിയോടെന്ന പോലെ, കേസ് നടത്താനുള്ള കുഞ്ഞമ്മദ് മാസ്റ്ററുടെ താൽപര്യം നാം പലപ്പോഴും കണ്ടതാണ്. അതിന് ബന്ധവും പരിചയവും ഒന്നും അദ്ദേഹത്തിന് തടസ്സമാകുമായിരുന്നില്ല.

ഉന്മേഷത്തിന്റെ വെണ്മ വീശുന്ന ആ നരച്ച തലയുമായി നടേരിക്കടവിലൂടെ നടന്നുവരുന്ന ആ പ്രിയപ്പെട്ടവരെ ഞാൻ കാണുകയാണ്.

കോട്ടയം പുറത്ത് കുടുംബവുമായി വ്യക്തിപരമായി ഉണ്ടായിരുന്ന അടുപ്പത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. അദ്ദേഹം പറയുമായിരുന്നു:
മോനേ മനസ്സാണ് മനുഷ്യന്റെ മടിശീല. ലോക യാത്രക്കുള്ള ശക്തി തുക നിറച്ച മടിശീല. എല്ലാം പോയാലും അതു പോകരുത്. അത് ഭദ്രമായി സൂക്ഷിക്കണം. അത് പോക്കറ്റ് അടിച്ചു പോയാൽ മനുഷ്യൻ പിച്ചയായി. “
കാറ്റത്ത് കെട്ടുപോകാതെ, വെയിലത്ത് വാടിപ്പോകാതെ ഇന്നും ഞാൻ അത് നെഞ്ചോട് ചേർത്തു പിടിക്കുന്നു.

എടുത്ത തീരുമാനം അത് തെറ്റായി ഇരുന്നാലും ശരിയായിരുന്നാലും, അതിന്റെ വരുംവരോയികകളിൽ അല്പം പോലും ഉൽക്കണ്ട അദ്ദേഹത്തിനുണ്ടാകുമായിരുന്നില്ല.

ഒരിക്കൽ ഞാനും, ആദരണീയരായ കുമാരൻ മാസ്റ്ററും, അദ്ദേഹത്തിന്റെ മകന്റെ വിവാഹ വേർപിരിയലുമായി ബന്ധപ്പെട്ട് സമീപിച്ചത് ഓർത്തുപോകുന്നു :
ബഹുമാന്യരായ പരേതർ എ വി അബ്ദുറഹിമാൻ ഹാജി കൂടി ഉൾപ്പെട്ട വിഷയമായിരുന്നു. അദ്ദേഹം അന്ന് പാസാക്കിയ കമന്റ് ഇന്നും തുരുമ്പ് കയറാത്ത എന്റെ മനസ്സിൽ പച്ചപിടിച്ചു കിടപ്പുണ്ട്.
കുത്തുന്ന കടന്നലും, മലരിലും മലത്തിലും ഇരിക്കുന്ന ഈച്ചയും, തേൻ മാത്രം തേടുന്ന തേനീച്ചയും, ഒരു കൂട്ടിൽ ഒരു വീട്ടിൽ പൊറുക്കുകയില്ല. മനസ്സിന്റെ ഉരസലുകൾഅവരുടെ ഹൃദയങ്ങൾ കൂട്ടിമുട്ടി തകരുന്ന ശബ്ദം, മോനേ,മാഷേഎനിക്ക് കേൾക്കാനാവില്ല. അതുകൊണ്ട് മാഷേ, എന്ത് നഷ്ടംകൊടുത്തും നമുക്ക് ഈ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്. “
ഞങ്ങൾ അന്തം വിട്ടു നിന്നു പോയി….! . വി ഹാജിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി ബന്ധം അവസാനിപ്പിച്ചു.

ഒരുപാട് നന്മകളും അതിലേറെ ഗുണങ്ങളുമായി, പാറപ്പള്ളിയുടെ വിജനതയിൽ നിത്യ നിദ്ര കൊള്ളുന്ന ആ പ്രിയപ്പെട്ടവരുടെ പാപമോചനത്തിനായി, പരലോക സൗഖ്യത്തിനായി,ഹൃദയ സമർപ്പണത്തോടെ പ്രാർത്ഥിക്കുന്നു.